2011, മാർച്ച് 29, ചൊവ്വാഴ്ച
2011, മാർച്ച് 24, വ്യാഴാഴ്‌ച
ഹറം ഇമാം സുദൈസ് ദയൂബന്ദില്‍ ജുമുഅക്ക് നേതൃത്വം നല്‍കും ( മാര്‍ച്ച് 25 ,2011 )
ഇന്ത്യ സന്ദര്‍ശിക്കുന്ന ഹറം ഇമാമിന് ഇന്ന്(25/03/2011) ദയൂബന്ദില്‍ വന്‍ വരവേല്‍പ് നല്‍കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ഷദ് മദനി വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നു പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററിലായിരിക്കും ഇമാം ദയൂബന്ദിലെത്തുക. സഊദി അറേബ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ഉദ്യോഗസ്ഥരും അനുഗമിക്കുന്നത് ഇമാമിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്. ദയൂബന്ദിലെ വിദ്യര്‍ത്ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും പുറമെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇമാമിനെ സ്വീകരിക്കാന്‍ ദയൂബന്ദിലെത്തും. ഖുതുബക്കും ജുമുഅ നമസ്കാരത്തിനും അദ്ദേഹം നേതൃത്വം നല്‍കും. ജൂത ഗൂഢാലോചനക്കും തീവ്രവാദത്തിനുമെതിരായ കടുത്ത നിലപാടുകളെടുത്ത പേരില്‍ സുദൈസിന്റെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ വാര്‍ത്താ പ്രാധാന്യമാണു ഇമാമിന്റെ സന്ദര്‍ശനത്തിനു ലഭിച്ചിരിക്കുന്നത്. ഉറുദു മാധ്യമങ്ങള്‍ ആഴ്ചകളായി ഒന്നാം പേജില്‍ സന്ദര്‍ശനത്തിന്റെ വാര്‍ത്തകളും പരസ്യങ്ങളുമായി നിറഞ്ഞിരിക്കുകയാണ്. രാജ്യത്തോടും പ്രത്യേകിച്ച് കശ്മീര്‍ പോലുള്ള വിഷയങ്ങളോടുമുള്ള പ്രതികരണം വാര്‍ത്താമാധ്യമങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററും ഇമാമിന് ആതിഥ്യമരുളുന്നു. ഹറം ഇമാമിന്റെ ബഹുമാനാര്‍ത്ഥം പാര്‍ലമെന്റ് അനെക്സില്‍ പ്രത്യേക അത്താഴവിരുന്ന് നല്‍കും. രാജ്യത്തെ രാഷ്ട്രീയമത മേഖലകളിലെ പ്രമുഖ നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തും. 26നു രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാഠശാലയെന്നറിയപ്പെടുന്ന ദയൂബന്ദ് ദാറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും. ദയൂബന്ദിലെ മസ്ജിദുര്‍റശീദില്‍ ജുമുഅ നമസ്കാരത്തിനു നേതൃത്വം നല്‍കിയ ശേഷം ഡല്‍ഹിയിലെ പ്രസിദ്ധമായ രാംലീലാ മൈതാനത്ത് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിന്റെ അര്‍ശദ് മദനി വിഭാഗം ഒരുക്കുന്ന "അസമത് എ സഹാബ' സമ്മേളനത്തില്‍ പ്രസംഗിക്കും. 1960 ഫെബ്രുവരി 10ന് സഊദി അറേബ്യയിലെ റിയാദില്‍ ജനിച്ച സുദൈസ് 12ാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. നജ്ദില്‍ വളര്‍ന്ന അദ്ദേഹം റിയാദിലെ അല്‍മുസന്നാ ബിന്‍ ഹാരിസ് എലമെന്ററി സ്കൂളില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. 1979ല്‍ റിയാദ് സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ബിരുദം നേടി. 1983ല്‍ റിയാദ് യൂണിവേഴ്സിറ്റിയില്‍ നിന്നു ശരീഅയില്‍ ബിരുദവും 87ല്‍ കിംഗ് സഊദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദവും നേടി. 95ല്‍ ഉമ്മുല്‍ഖുറാ യൂണിവേഴ്സിറ്റിയില്‍ നിന്നു ശരീഅയില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. |
2011, മാർച്ച് 21, തിങ്കളാഴ്‌ച
സാര്‍ഥകം ഈ ജയില്‍വാസം... അബ്ദുല്‍ കലീം

ഇന്ത്യയില്‍ എല്ലാരുമറിഞ്ഞിട്ടും ആരുമറിയാത്ത രഹസ്യമുണ്ട്; രാജ്യത്ത് ഇടക്കിടെ നടക്കുന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന്. ആ രഹസ്യത്തിന്റെ പൂട്ട് തുറക്കാനുള്ള താക്കോലായി മാറി അബ്ദുല്‍ കലീമിന്റെ ജയില്‍വാസം. അതുകൊണ്ടുതന്നെ, ജീവിതംകൊണ്ട് ഈ യുവാവ് നടത്തിയ ബലിദാനം സാര്‍ഥകമാവുകയാണ്; ഒരു സമുദായത്തിനും അതുവഴി ഒരു മഹാരാജ്യത്തിനും.
രണ്ടാംവട്ടവും ജയില്‍മോചിതനായി 15ാംദിവസം സോളിഡാരിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കൊച്ചിയിലെത്തിയ കലീം ജയിലില്‍ താന്‍ അനുഭവിച്ച പീഡനങ്ങളുടെ കഥ ആഴ്ചപ്പതിപ്പുമായി പങ്കുവെക്കുന്നു. ഇത് ഒരു കഥയല്ല, ചോരയുറഞ്ഞുപോകുന്ന പീഡനങ്ങളുടെ അനുഭവസാക്ഷ്യമാണ്; ഒപ്പം സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച സ്വാമി അസിമാനന്ദയെന്ന സംഘ്പരിവാര്‍ നേതാവിനെ പശ്ചാത്താപത്തിന്റെ വഴിയിലൂടെ കൈപിടിച്ച് നടത്തി തുറന്നുപറച്ചിലെന്ന വെളിപാടിലേക്ക് എത്തിച്ച മനഃപരിവര്‍ത്തനത്തിന്റെ വിവരണംകൂടിയാണ്.
ജയിലിലേക്കുള്ള വഴി
2007 മേയ് 18നാണ് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനം നടന്ന് അരമണിക്കൂറിനകം പൊലീസ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രെയിന്‍ ഏതെന്ന് 'തിരിച്ചറിഞ്ഞു'. സൗദിയില്‍ ജോലി ചെയ്യുന്ന ഷാഹിദ് ബിലാല്‍. യഥാര്‍ഥത്തില്‍ ഇയാളുടെ പേര് മുഹമ്മദ് അബ്ദുല്‍ ഷാഹിദ് എന്നാണ്. പേരിന് ഒരു കനംകിട്ടാന്‍ പൊലീസ്തന്നെ കൂട്ടിച്ചേര്‍ത്തതാണ് ബിലാല്‍ എന്ന വാക്ക്. സൗദിയില്‍ കഴിയുന്ന ഇയാളാണ് സമീപകാലത്ത് നടന്ന ഒട്ടുമിക്ക സ്‌ഫോടനങ്ങളുടെയും ആസൂത്രകനെന്ന് പൊലീസ് ഭാഷ്യം. ആസൂത്രകനെ കിട്ടിയാല്‍ പിന്നെ പദ്ധതി നടപ്പാക്കിയയാളെ കണ്ടെത്തലാണല്ലോ അടുത്ത പടി. ഷാഹിദിന്റെ ബന്ധുവും അയല്‍വാസിയുമായ ഞാനാണ് മുഖ്യപ്രതിയെന്ന് അന്ന് വൈകുന്നേരത്തോടെതന്നെ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രഖ്യാപനം വന്നു. സ്‌ഫോടനക്കേസ് പ്രതിയെ നേരെ വീട്ടില്‍വന്ന് വെറുതെയങ്ങ് അറസ്റ്റുചെയ്യുന്നത് നല്ല രീതിയല്ലല്ലോ. അതുകൊണ്ട്, അറസ്റ്റിലും ചേര്‍ത്തു അല്‍പം നാടകീയത. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന എന്റെ ബൈക്കില്‍ ഓംനി വാന്‍കൊണ്ടിടിക്കുകയായിരുന്നു. ബാലന്‍സ്‌തെറ്റി റോഡില്‍ വീണതും വാനിലേക്ക് വലിച്ചിട്ടു. പിന്നെ, നാലഞ്ചുമണിക്കൂര്‍ കണ്ണുകെട്ടിയുള്ള യാത്രയായിരുന്നു. ഇതിനിടെ, നാല് വാനുകളില്‍ മാറിമാറി സഞ്ചരിച്ച് ഒടുവില്‍ ഒറ്റപ്പെട്ട പ്രദേശത്തെ ഫാംഹൗസില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് മക്കാ മസ്ജിദ് സ്‌ഫോടനം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാണ് ഞാനെന്ന്. പിടിയിലാകുമ്പോള്‍ ഈ അഖിലേന്ത്യാ ഭീകരന്റെ പ്രായം 19! ഹൈദരാബാദ് കാമിനേനി മെഡിക്കല്‍കോളജ് വിദ്യാര്‍ഥി. എന്നെ മാത്രമല്ല, 170 പേരെ ഈ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. എല്ലാവരും മെഡിക്കല്‍, എന്‍ജിനീയറിങ്, എം.ബി.എ തുടങ്ങിയ പ്രഫഷനല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍. പരസ്‌പരം കാണാത്തവിധം പല കേന്ദ്രങ്ങളിലാണ് ഞങ്ങളെ എത്തിച്ചത്.
ഇനി പീഡനപര്‍വം
കുറ്റാന്വേഷണത്തിന് ലോകമെങ്ങും നടപ്പുള്ളൊരു രീതിയുണ്ട്. ആദ്യം തെളിവ് ശേഖരിക്കുക, അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുക, കുറ്റം തെളിയിക്കുക, ശിക്ഷിക്കുക. ഇത് അതേപടി പിന്തുടര്‍ന്നാല്‍ അനുകരണമാകും. അതുകൊണ്ട്, നമ്മുടെ അന്വേഷണസംവിധാനങ്ങള്‍ മിക്കപ്പോഴും നേരെ എതിരായാണ് കാര്യങ്ങള്‍ ചെയ്യുക. ആദ്യം കുറെപേരെ പിടിക്കുക. പിന്നെ, അവരില്‍നിന്ന് ആരെയൊക്കെ പ്രതികളാക്കണമെന്ന് തീരുമാനിക്കുക. അതിനനുസരിച്ച് തെളിവുകളുണ്ടാക്കുക. കോടതിയില്‍ ഹാജരാക്കി ശിക്ഷിക്കുക. അതിന് ആദ്യം വേണ്ടത് പ്രതിയാണെന്ന് തങ്ങള്‍ തീരുമാനിച്ചയാള്‍ കുറ്റം സമ്മതിച്ചുകിട്ടുക എന്നതാണ്. അതിന് ഏറ്റവും എളുപ്പവഴി മൂന്നാംമുറയാണ്. എന്റെ കാര്യത്തില്‍ പ്രയോഗിച്ചതിനെ മൂന്നാംമുറ എന്ന് പറയാമോ എന്നറിയില്ല. എന്തു വിളിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുക; ഇത് വായിച്ചശേഷം.
പിടികൂടി ഫാംഹൗസില്‍ എത്തിച്ച ശേഷം അന്വേഷണസംഘം ആദ്യം ചെയ്തത് പൂര്‍ണ നഗ്‌നനാക്കുകയാണ്. അടിവസ്ത്രമടക്കമുള്ള മുഴുവന്‍ വസ്ത്രങ്ങളും അഴിച്ചുമാറ്റി. അതിനുശേഷമാണ് ചോദ്യംചെയ്യല്‍ തുടങ്ങിയത്. ചോദ്യംചെയ്യലെന്നാല്‍, ഒറ്റക്കാര്യം മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. ചില തീവ്രവാദ സംഘടനകളുടെ നിര്‍ദേശപ്രകാരം ഞാനാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനം നടത്തിയതെന്ന് സമ്മതിച്ചാല്‍ മതി. ഓരോ പ്രാവശ്യം നിഷേധിക്കുമ്പോഴും പിരടിയില്‍ ശക്തമായി അടി. മൂന്നര മണിക്കൂര്‍ ഇങ്ങനെ ചോദ്യവും അടിയും തുടര്‍ന്നതോടെ ഞാന്‍ കുഴഞ്ഞുവീണു. അതോടെ വെറും തറയില്‍ നഗ്‌നനായ നിലയില്‍ ഉപേക്ഷിച്ച് മുറിപൂട്ടി സംഘം മടങ്ങി. പിറ്റേദിവസം സംഘമെത്തിയത് ചെറിയൊരു പെട്ടിയുമായാണ്. അത് പ്ലഗില്‍ കുത്തി ഷോക്കടിപ്പിക്കലായിരുന്നു അന്നത്തെ ശിക്ഷാരീതി. അപ്പോഴും ആവശ്യം ഒന്നുമാത്രം: സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കണം. തലമുതല്‍ കാല്‍പാദംവരെ ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഷോക്കടിപ്പിച്ചു. നാല്‍പതോളം പ്രാവശ്യം ഇങ്ങനെ ഷോക്കടിപ്പിച്ചതോടെ ഞാന്‍ ജീവന്‍ അവശേഷിപ്പില്ലെന്ന് തോന്നുംവിധം തളര്‍ന്നുവീണു. അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം എത്തിയ ഡോക്ടര്‍ വിശദമായി പരിശോധിച്ച്‌വിധിയെഴുതി- ഒരു കുഴപ്പവുമില്ല, പൂര്‍ണ ആരോഗ്യവാന്‍. അതോടെ ഷോക്ക് നല്‍കലും ചോദ്യംചെയ്യലും വീണ്ടും തുടങ്ങി. മൂന്നാം ദിനം പുതിയൊരു രീതിയാണ് പരീക്ഷിച്ചത്. കയറില്‍കെട്ടി മുകളിലെ കൊളുത്തില്‍ തൂക്കിയിട്ടശേഷം കട്ടിയുള്ള ബെല്‍റ്റുകൊണ്ട് അടിക്കുക. അടികൊണ്ട് ശരീരം മുഴുവന്‍ ചോരയൊലിക്കാന്‍ തുടങ്ങിയതോടെ സംഘത്തിലെ ഒരു വിദഗ്ധന്‍ ഏതോ ഒരു ഓയിന്റ്‌മെന്റ് പുരട്ടി. അതോടെ വേദന അസഹനീയമായി മാറി.
സംഘത്തിലൊരാളുടെ ഭാവനയിലുദിച്ചതായിരുന്നു നാലാം ദിനത്തിലെ ശിക്ഷാരീതി. അഞ്ച് ലിറ്ററിന്റെ കാനില്‍ വെള്ളംനിറച്ചശേഷം ലിംഗത്തില്‍ കെട്ടിത്തൂക്കുക. ഒപ്പം ഷോക്കടിപ്പിക്കലും. വിരലുകള്‍ പിന്നോട്ട് വളച്ച് ഒടിക്കലും ഇതിനൊപ്പം നടന്നു.
കൈ രണ്ടും കസേരയില്‍ പിന്നോട്ട് കെട്ടിവെച്ചശേഷം കാല്‍മുട്ടില്‍ രണ്ടുപേര്‍ കയറിനില്‍ക്കുന്ന രീതിയായിരുന്നു അടുത്ത ദിനത്തിലെ സ്‌പെഷല്‍. അപ്പോഴേക്കും അറിയിപ്പെത്തി; ഉന്നത ഉദ്യോഗസ്ഥന്‍ മൊഴിയെടുക്കാന്‍ വരുന്നുവെന്ന്. ഉന്നത ഉദ്യോഗസ്ഥന് മുന്നില്‍ കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെറ്റമ്മയെയും സഹോദരിയെയും നിന്റെ മുന്നിലിട്ട് മാനഭംഗപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പക്ഷേ, ഉന്നത ഉദ്യോഗസ്ഥന്റെ മുന്നിലും ഞാന്‍ നിലപാട് ആവര്‍ത്തിച്ചു; നിരപരാധികളെ കൊല്ലാന്‍ എന്റെ വിശ്വാസം എന്നെ അനുവദിക്കുന്നില്ല. ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നുപോലും ആരായാതെ കോടതി ജയിലിലേക്ക് അയക്കുകയായിരുന്നു. സ്‌ഫോടനം നടത്തിയത് ഞാന്‍തന്നെയെന്ന് ഉറപ്പിക്കാന്‍ അന്വേഷണസംഘം കോടതിയുടെ അനുമതിയോടെ ബംഗളൂരുവിലെത്തിച്ച് നുണപരിശോധനയും നടത്തി. ഒരു പ്രാവശ്യം നടത്താനാണ് കോടതി നിര്‍ദേശിച്ചതെങ്കിലും ഉദ്യോഗസ്ഥര്‍ രണ്ടു പ്രാവശ്യമാണ് നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തിയത്. ഈ ദിവസങ്ങളിലെല്ലാം ഹൈദരാബാദിലെയും ബംഗളൂരുവിലെയും പത്രങ്ങളുടെ ഒന്നാം പേജില്‍ വെണ്ടക്ക നിരന്നു, 'മക്കാ മസ്ജിദ് സ്‌ഫോടനം: കലീം കുറ്റമേറ്റു' എന്ന വാര്‍ത്തയുമായി. ഇതിനിടെ, വീട്ടിലെത്തിയ പൊലീസ് എന്റെ മാതാപിതാക്കളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ഒരുകാര്യം എഴുതിവാങ്ങിയിരുന്നു, എനിക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്ന്. സഹോദരനെ സൗദിയിലേക്ക് യാത്രയയക്കാന്‍ മുംബൈയില്‍ പോയത് ഐ.എസ്.ഐ ബന്ധത്തിന് തെളിവായി മാറുകയും ചെയ്തു. ഇതോടെ ഞങ്ങളുടെ വീട്ടുകാരും സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു. താമസിച്ചിരുന്ന വാടകവീട്ടില്‍നിന്ന് വീട്ടുടമ ഇറക്കിവിട്ടു. തീവ്രവാദിയുടെ കുടുംബത്തിന് വാടകക്ക് വീട് നല്‍കാന്‍ ആരും തയാറായതുമില്ല. ഞാന്‍ അന്വേഷണസംഘത്തിന്റെ പീഡനത്തില്‍ നരകിക്കുമ്പോള്‍ തലചായ്ക്കാനൊരു ഇടംതേടി അലയുകയായിരുന്നു എന്റെ കുടുംബം. പൊലീസ് രണ്ട് കേസുകളാണ് എന്റെ മേല്‍ ചുമത്തിയത്. സ്‌ഫോടനത്തിന് ആവശ്യമായ ആര്‍.ഡി.എക്‌സ് വിതരണംചെയ്തതിനും സ്‌ഫോടനം ആസൂത്രണംചെയ്തതിനുള്ള സിംകാര്‍ഡുകള്‍ വിതരണം ചെയ്തതിനും. ഒന്നര വര്‍ഷം നീണ്ട വിചാരണക്കും ജയില്‍വാസത്തിനും ശേഷം ഒരു കേസില്‍ കോടതിയെന്നെ വെറുതെ വിട്ടു. രണ്ടാമത്തെ കേസില്‍ ജാമ്യവും അനുവദിച്ചു.
വീണ്ടും ജീവിതം തളിര്‍ക്കുമെന്നും പൂക്കുമെന്നുമുള്ള മോഹവുമായി പഴയ മെഡിക്കല്‍ കോളജില്‍ പഠനം പുനരാരംഭിച്ചപ്പോള്‍ അവിടെയും പൊലീസ് വില്ലനായെത്തി. എനിക്ക്് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോളജ് അധികൃതരെ അറിയിച്ചു പൊലീസ്. ഒരു ദിവസം ക്ലാസിലെത്തിയ എന്നെ കോളജ് സെക്രട്ടറി വിളിപ്പിച്ചു. തീവ്രവാദ ബന്ധമുള്ളവരെ ഇവിടെ പഠിക്കാനനുവദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ടി.സി നല്‍കാനായിരുന്നു അത്. ടി.സിയുമായി നിരാശനായി വീട്ടിലേക്ക് മടങ്ങി. എന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് വന്ന ഉമ്മ പറഞ്ഞു, ''ഇനി ഡോക്ടറായി ആളുകളെ ചികിത്സിക്കലല്ല, ഒരു കുറ്റവും ചെയ്യാതെ ജയിലിലടയ്ക്കപ്പെട്ടവര്‍ക്ക് നീതി നേടിക്കൊടുക്കലാണ് നിന്റെ നിയോഗം'' എന്ന്. അങ്ങനെ ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നിയമബിരുദത്തിന് ചേരാന്‍ തീരുമാനിച്ചത്. പ്രവേശനനടപടികള്‍ അതിനകം പൂര്‍ത്തിയായിരുന്നെങ്കിലും തൊട്ടടുത്തുള്ള മഹാത്മാ ഗാന്ധി ലോ കോളജ് കലീമിന് മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം നല്‍കി. നിയമപഠനം തുടരവെയാണ് സഹോദരന്‍ ശൈഖ് ഖാജ സൗദിയില്‍നിന്ന് അവധിക്ക് നാട്ടിലേക്ക് തിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ ശൈഖ് ഖാജയെ പക്ഷേ, പൊലീസ് കുടുക്കി, ഷാഹിദ് ബിലാലിന്റെ കൂട്ടാളി എന്ന പേരില്‍. ഹൈദരാബാദില്‍നിന്നാണ് പിടികൂടിയതെങ്കിലും ശ്രീലങ്കയില്‍നിന്ന് അറസ്റ്റ് ചെയ്തതായാണ് രേഖകള്‍. പാകിസ്താനിലും ബംഗ്ലാദേശിലും തീവ്രവാദ പരിശീലനം നേടിയയാളാണെന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്യുന്നു.
ജയിലിലായ സഹോദരനെ സന്ദര്‍ശിക്കാന്‍ പോയതാണ് രണ്ടാംവട്ടവും എന്നെ ജയിലിലെത്തിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി അനുമതി വാങ്ങി സഹോദരനെ സന്ദര്‍ശിച്ചിറങ്ങവെ പൊലീസ് പിടികൂടുകയായിരുന്നു. കോടതി വെറുതെ വിട്ടിട്ടും നീയെന്തിനാണ് ഈ കേസിന്റെ പിന്നാലെ കൂടിയിരിക്കുന്നതെന്ന് ചോദിച്ച് മര്‍ദനമായിരുന്നു പിന്നീട്. ഇത് ചോദ്യംചെയ്തതോടെ പൊലീസ് രണ്ട് കേസുകള്‍കൂടി ചുമത്തി. ജയിലിലുള്ള സഹോദരന് സിം കാര്‍ഡ് എത്തിച്ചുവെന്ന്. അതിക്രമിച്ച് കടക്കല്‍ (സെക്ഷന്‍ 448), തടവുപുള്ളികളെ രക്ഷപ്പെടാന്‍ സഹായിക്കല്‍ (സെക്ഷന്‍ 130) എന്നീ കുറ്റങ്ങള്‍ ചുമത്തി ചഞ്ചല്‍ഗുഡ ജയിലിലടയ്ക്കുകയും ചെയ്തു.
ചഞ്ചല്‍ഗുഡ ജയിലിലെത്തിയ കലീം പക്ഷേ, സത്യത്തിലേക്കുതുറന്ന മൂന്നാം കണ്ണായി മാറുകയായിരുന്നു എന്ന് പറയാം , അല്ലേ?
അവിടെവെച്ചാണ് അസിമാനന്ദ സ്വാമിയെ പരിചയപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഞാന്‍ പരിചയപ്പെടുകയായിരുന്നില്ല, സഹതാപംകൊണ്ട് അടുത്തുപോയതാണ്. ആരോടും മിണ്ടാതെ ആരുടെയും സഹായമില്ലാതെ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു അന്നൊക്കെ അസിമാനന്ദ. ഏതോ കുറ്റത്തിന് ജയിലിലെത്തിയ പ്രായമായ മനുഷ്യന്‍ എന്നാണ് ഞാന്‍ കരുതിയത്. പ്രായമായ മനുഷ്യരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യണമെന്നാണല്ലോ നമ്മള്‍ പഠിച്ചിരിക്കുന്നത്. ആ നിലക്ക് അദ്ദേഹത്തിന് ഭക്ഷണവും വെള്ളവുമൊക്കെ എത്തിച്ചുകൊടുക്കും. ഭക്ഷണത്തിന്റെ ഇടവേളകളില്‍ എന്തെങ്കിലുമൊക്കെ സംസാരിക്കും. അതിനിടെ, ഒരിക്കല്‍ ഞാന്‍ എന്ത് കുറ്റത്തിനാണ് ജയിലില്‍ അകപ്പെട്ടതെന്ന് ചോദിച്ചു. എനിക്ക് മനസ്സറിവുപോലുമില്ലാത്ത മക്കാ മസ്ജിദ് സ്‌ഫോടനത്തിന്റെ പേരില്‍ ഒന്നരക്കൊല്ലം ജയിലില്‍ കിടന്നതും പഠനം പാതിവഴിയില്‍ പൊലീസ് തുലച്ചതുമെല്ലാം വിവരിച്ചതുകേട്ട് കുറച്ചുനേരം നിശ്ശബ്ദനായിരുന്ന അദ്ദേഹം പതുക്കെ പറഞ്ഞു: എന്നോട് ക്ഷമിക്കുക. എന്തിനെന്ന് ഞാന്‍ ചോദിച്ചില്ലെങ്കിലും അന്നേ ചില സന്ദേഹങ്ങള്‍ ഉടലെടുത്തിരുന്നു. അതിനിടെ, വിശദമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സി അസിമാനന്ദയെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.
കുറച്ചു ദിവസത്തിനുശേഷം സി.ബി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്നെ കാണാനെത്തി. ''നീ എന്താണ് അസിമാനന്ദയോട് പറഞ്ഞത്'' എന്ന് ചോദിച്ചു. ഒന്നും മനസ്സിലാകാതെ മിഴിച്ചുനില്‍ക്കവെ ആ ഉദ്യോഗസ്ഥനാണ് വിശദീകരിച്ചത്, അസിമാനന്ദ സത്യമെല്ലാം തുറന്നുപറഞ്ഞ് കുറ്റമേറ്റ കാര്യം. അസിമാനന്ദക്ക് എന്നെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു. ഇതനുസരിച്ച് പ്രത്യേക അനുമതിയോടെ വീണ്ടും അസിമാനന്ദയെ സന്ദര്‍ശിച്ചപ്പോള്‍, ഒരു കുമ്പസാരത്തിന്റെ രൂപത്തില്‍ കുറ്റമെല്ലാം ഏറ്റുപറയുകയായിരുന്നു. ഒപ്പം, വീണ്ടും ക്ഷമാപണം നടത്തുകയും ചെയ്തു. എനിക്ക് ഒരുകാര്യമേ പറയാനുണ്ടായിരുന്നുള്ളൂ: അങ്ങ് യഥാര്‍ഥത്തില്‍ പശ്ചാത്തപിക്കുന്നുണ്ടെങ്കില്‍ ക്ഷമ ചോദിക്കേണ്ടത് എന്നോടല്ല, ഈ രാജ്യത്തോടാണ്. കാരണം, നിങ്ങളുടെ പ്രവൃത്തികളുടെ പേരില്‍ പീഡനമേല്‍ക്കുന്ന നൂറുകണക്കിന് പേരാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ നരകിച്ച് കഴിയുന്നത്.
പശ്ചാത്താപത്തിന്റെ ഭാണ്ഡവും പേറി തുറന്നുപറച്ചിലിന്റെയും അന്വേഷണത്തിന്റെയും പാതയിലൂടെ അസിമാനന്ദ മുന്നേറുകയാണ്. കലീമിന് കോടതി ജാമ്യം അനുവദിച്ചു-ഇക്കഴിഞ്ഞ ജനുവരി 17ന്. ഇനി ഒരു മോഹമുണ്ട്.
മാതാവിന്റെ വാക്ക് നെഞ്ചേറ്റി നിയമപഠനം പൂര്‍ത്തിയാക്കണം. അഭിഭാഷകനായി പണം സമ്പാദിക്കാനല്ല, നിരപരാധികളായി ജയിലില്‍ കഴിയുന്ന നൂറുകണക്കിന് ആളുകള്‍ക്ക് നിയമപോരാട്ടത്തിലൂടെ മോചനത്തിന്റെ മാര്‍ഗം തുറക്കാന്‍.
2011, മാർച്ച് 20, ഞായറാഴ്ച
2011, മാർച്ച് 18, വെള്ളിയാഴ്ച
2011, മാർച്ച് 16, ബുധനാഴ്‌ച
എം.ഐ.ഷാനവാസ് എം.പിക്ക് സംഭവിച്ചത് എന്താണ്???
തയ്യാറാക്കിയത് ജയചന്ദ്രന്‍ ഇലങ്കത്ത്
അറിഞ്ഞവരൊക്കെ ഷാനവാസിനെക്കുറിച്ചു പറയാന്‍ നല്ലതൊക്കെ കരുതിവയ്ക്കുന്ന തിരക്കിലായിരുന്നു. ഏതുനിമിഷവും അതു സംഭവിക്കാം. പുറത്താരുമറിയാതെ ഏതോ ആശുപത്രിയില്‍ ഷാനവാസ് ദിനങ്ങളെണ്ണിക്കഴിയുന്നു. അത്രയ്ക്കും ഭീകരമാണ് ഷാനവാസിനെ പിടികൂടിയ ‘’ലിവര്‍ കാന്‍സര്‍””. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. സ്ഥാനാര്‍ഥിച്ചര്‍ച്ചകളും ചില കോണുകളില്‍ ചൂടുപിടിച്ചു.
മൂക്കിലും വായിലും അടിവയറ്റിലും ചാര്‍ത്തിയിട്ട ട്യൂബുകള്‍ക്കു നടുവില്‍ ഒന്നു തിരിയാന്‍പോലുമാകാതെ ആശുപത്രിക്കിടക്കയില്‍ നിസഹായനായി ഷാനവാസ് കിടന്നു. മൂക്കിലെയും വായിലെയും ട്യൂബുകള്‍ നിശബ്ദമാക്കിയ തന്റെ ശബ്ദത്തിനുവേണ്ടി ഷാനവാസ് പരതി. എന്തൊക്കെയോ പറയാന്‍ നാക്കില്‍ ഉരുണ്ടുകൂടുന്നു. ശബ്ദംമാത്രം പുറത്തേക്കു വരുന്നില്ല. ദൈവമേ, ഇതെന്തൊരു പരീക്ഷണമാണ്... ഇത്രവേഗം ദൈവം തന്നെ തിരിച്ചുവിളിക്കുന്നുവോ... എന്തൊക്കെ ചെയ്യാന്‍ ബാക്കി കിടക്കുന്നു. ഒരു വിങ്ങല്‍ മാത്രം ഉള്ളില്‍ മൂളുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ. ഷാനവാസി (59) ന് ഒന്നും സംഭവിച്ചില്ല. രണ്ടാം പിറവിയെടുത്ത് ഷാനവാസ് മടങ്ങിയെത്തി. ആ പിറവിയെടുക്കലില്‍ ദൈവത്തിന്റെ ഒരു കണ്ടുപിടിത്തമുണ്ട്. ആദ്യ പരിശോധനയില്‍ ഗുരുതരമായ കാന്‍സറാണെന്നു കണ്ടെത്തുന്നു. മരണത്തിനു കീഴടങ്ങാന്‍ തയാറാകുന്ന വേളയില്‍ അടുത്ത പരിശോധനയുടെ ഫലം പുറത്തുവരുന്നു. ആദ്യ പരിശോധനാഫലം തെറ്റ്. ഇത് കാന്‍സറല്ല, ഇതു കാന്‍സറേ അല്ല !!! ആദ്യ പതോളജി പരിശോധനയില്‍ പറ്റിയ ചെറിയൊരു പിശക് ഷാനവാസിനെ എന്തുമാത്രം തകര്‍ത്തെന്നോ. ഒടുവില്‍ ഉണ്ടായിരുന്ന ചെറിയ രോഗമെല്ലാം സുഖപ്പെട്ട് ഷാനവാസ് മടങ്ങിയെത്തി. ആ കഥകള്‍ക്കു പിന്നില്‍ ദൈവത്തിന്റെ അദൃശ്യസാന്നിധ്യമല്ലാതെ മറ്റെന്താണ്...?
പ്രതീക്ഷകള്‍ തകര്‍ത്ത ആ പരിശോധന
ഏതു തിരക്കിലും ഷാനവാസ് റമസാന്‍ നോമ്പ് മുടക്കാറേയില്ല. എല്ലാവര്‍ഷവും നോമ്പു കഴിയുമ്പോള്‍ ഷാനവാസ് സ്വന്തം ഭാരം നോക്കും. അഞ്ചോ ആറോ കിലോ ഭാരം കുറഞ്ഞിരിക്കും. ഇക്കുറിയും പതിവു തെറ്റിച്ചില്ല. പക്ഷേ, ഇത്തവണ നോക്കിയപ്പോള്‍ തൂക്കത്തില്‍ ഏഴു കിലോയുടെ കുറവ്. ഒരാഴ്ചയ്ക്കുശേഷം വീണ്ടും ഒരു കിലോകൂടി കുറഞ്ഞു. ഇതങ്ങനെ സാധാരണമല്ലല്ലോ.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി സിടി സ്കാന്‍ എടുത്തു. വയറ്റിലെ ബൈല്‍ ഡക്ടില്‍ (Bile duct) കല്ലു വളര്‍ന്ന് ബ്ളോക്ക് ആയിരിക്കുന്നു. വയറ്റില്‍ മുഴപോലെ എന്തോ ഒന്ന്. എത്രയുംവേഗം അത് എടുത്തുകളയണം. ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ തീയതിയും കുറിച്ചു. ഡിസംബര്‍ 16നു രാവിലെ ഏഴരയ്ക്ക് ശസ്ത്രക്രിയ തുടങ്ങി. വയര്‍ തുറന്നുവച്ചപ്പോള്‍ പെട്ടെന്ന് ഡോക്ടര്‍മാര്‍ ഒരു കാര്യം കണ്ടുപിടിച്ചു - കരളില്‍ അസാധാരണമായി എന്തോ വളര്‍ന്നിരിക്കുന്നു - മള്‍ട്ടിപ്പിള്‍ ഗ്രോത്ത്. ഡോക്ടര്‍മാര്‍ പരസ്പരം നോക്കി. എല്ലാവരുടെയും മുഖത്ത് ആശങ്ക.
ഷാനവാസ് മാത്രം ഇതൊന്നുമറിയാതെ ഓപ്പറേഷന്‍ ടേബിളില്‍ ബോധമറ്റുകിടന്നു. ഡോക്ടര്‍മാര്‍ ഉടന്‍ കരളില്‍ കണ്ട വളര്‍ച്ചയുടെ ഭാഗം എടുത്ത് ബയോപ്സി പരിശോധനയ്ക്കു കൊടുത്തു. പതോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് വൈകാതെ വന്നു - ഇതു കാന്‍സറാണ്. കാന്‍സറിന്റെ ഗുരുതരമായ ഘട്ടം. ഇനി വയറില്‍ ശസ്ത്രകിയ നടത്തിയിട്ടു കാര്യമില്ല. കരളില്‍ ഗുരുതരമായ കാന്‍സര്‍ ആണെങ്കില്‍ മറ്റൊരു ഓപ്പറേഷന്‍ റിസ്ക് ആണ്. അങ്ങനെ ആറു മണിക്കൂറോളം തുറന്നുവച്ചിരുന്ന വയര്‍ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടി.
മഞ്ഞുരുകുംപോലെ പ്രതീക്ഷകള്‍
അപ്പോഴേക്കും ആശുപത്രിയില്‍ ആ വാര്‍ത്ത പരന്നു. എം.ഐ. ഷാനവാസ് എംപിക്കു ഗുരുതരമായ കരള്‍ കാന്‍സറാണ്. ആശുപത്രിയിലെ ഒട്ടുമിക്ക ഡോക്ടര്‍മാരും ഷാനവാസിനെ വന്നു പരിശോധിക്കുന്നു. കാഴ്ചവസ്തുപോലെ ഒന്നും മിണ്ടാതെ ഷാനവാസ് കിടന്നു. ഒടുവില്‍ നിര്‍ബന്ധമായി ഡോക്ടര്‍മാരോടു ഷാനവാസ് കാര്യം ചോദിച്ചപ്പോള്‍ മടിച്ചുമടി’ച്ചു ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി: ‘താങ്കള്‍ക്ക് ലിവര്‍ കാന്‍സര്‍ ആണ്”. സപ്തനാഡികളും തളര്‍ന്നു ഷാനവാസ് കിടന്നു. ഭാര്യ ജൂബൈരിയത്തും മക്കളും ഷാനവാസ് കാണാതെ മാറിനിന്നു കരഞ്ഞു. 85 വയസുള്ള ഉമ്മ നൂര്‍ജഹാന്‍ ബീഗം വീട്ടില്‍ തലയടിച്ചുകരഞ്ഞു. പ്രതീക്ഷകള്‍ നശിച്ച ഒരു രാത്രി സഹോദരന്‍ കൊച്ചി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജുനൈദിനെ അടുത്തുവിളിച്ചു ഷാനവാസ് പറഞ്ഞു: ‘’ എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്റെ മക്കളെ നീ നോക്കിക്കോണം.
എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിവരമറിയിക്കാന്‍ ഷാനവാസ് ഡോ. ജുനൈദിനെ ചുമതലപ്പെടുത്തി. വിവരമറിഞ്ഞയുടന്‍ ആന്റണി വിളിച്ചു: ലോകത്ത് ഏത് ആശുപത്രിയില്‍ വേണേലും ഷാജിയെ കൊണ്ടുപോകാം. ഒന്നും പേടിക്കേണ്ട...” ഉമ്മന്‍ ചാണ്ടിയും രമേശും പാഞ്ഞെത്തി. ആശ്വസിപ്പിക്കലിന്റെ നനുത്ത സ്പര്‍ശനങ്ങള്‍ക്കു നടുവിലും രാത്രി മുഴുവന്‍ ഇന്റര്‍നെറ്റ് പരതി ഷാനവാസ് ഉറക്കമിളച്ചു. ലിവര്‍ കാന്‍സറിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളൊക്കെ തേടി. ഒന്നുമാത്രം അറിഞ്ഞാല്‍ മതി: ലിവര്‍ കാന്‍സര്‍ വന്നാല്‍ എത്രകാലംകൂടി ജീവിക്കും? ജീവിക്കാന്‍ അത്രയേറെ കൊതി തോന്നുന്നു.
ഇന്റര്‍നെറ്റിലെ ഒരു വാചകം സകല ശക്തിയും ചോര്‍ത്തിക്കളഞ്ഞു:‘Just like a snowman standing in sunlight- അതെ, മഞ്ഞുമനുഷ്യനെപ്പോലെ നിമിഷനേരംകൊണ്ട് ഉരുകിത്തീരും! ഇനിയെന്തിന് അന്വേഷണം, ചികില്‍സ... പക്ഷേ, ഇന്റര്‍നെറ്റ് ചില പ്രതീക്ഷകളും കാത്തുവച്ചു. കുറെക്കാലമൊക്കെ ജീവിച്ചിരിക്കാന്‍ മരുന്നും ചികില്‍സയുമുണ്ട്. ചികില്‍സയും സമയവും തീരുമാനിക്കുന്ന ഇടവേളയില്‍ ഷാനവാസിനെ ഡിസ്ചാര്‍ജ് ചെയ്തു. ജനുവരി നാലിന് കാന്‍സറിനുള്ള ചികില്‍സ തുടങ്ങാം. കീമോതെറപ്പി ഉള്‍പ്പെടെ എല്ലാം ചികില്‍സയ്ക്കും സമയക്രമവും നിശ്ചയിച്ചു. മക്കയിലും മദീനയിലും നേര്‍ച്ചകള്‍ നേര്‍ന്നു ഷാനവാസും കാത്തിരുന്നു.
ദൈവത്തിന്റെ ആ കണ്ടുപിടിത്തം
ഇതിനിടെ, ബയോപ്സി പരിശോധനയ്ക്കു കൊടുത്തതിന്റെ സ്പെസിമെന്‍ ശീതീകരിച്ചു സൂക്ഷിച്ചിരുന്നതിന്റെ സ്ളൈഡുകള്‍ ആശുപത്രിയില്‍നിന്ന് ഡോ. ജുനൈദിനു കിട്ടി. വീട്ടില്‍ ആരോടും പറയാതെ ഡോ. ജുനൈദ് അതുമായി ജനറല്‍ ആശുപത്രിയില്‍ പോയി. ജ്യേഷ്ഠന്റെ കരള്‍ഭാഗങ്ങളും കയ്യില്‍വച്ചു തളര്‍ന്നിരുന്ന ഡോ. ജുനൈദിനു മുന്നില്‍ ആശുപത്രിയിലെ ജൂനിയര്‍ പതോളജിസ്റ്റ് ഡോ. ശ്രീലത കടന്നുവന്നതു പെട്ടെന്നായിരുന്നു. ശ്രീലത പറഞ്ഞു: ഡോക്ടര്‍, ഞാനിതൊന്നു പരിശോധിച്ചോട്ടെ? ആശയ്ക്കു വകയില്ലെങ്കിലും ഡോ. ജുനൈദ് അതു ശ്രീലതയ്ക്കു കൈമാറി. മൈക്രോസ്കോപ്പിലൂടെ സ്ളൈഡുകള്‍ നോക്കിയ ശ്രീലതയുടെ കണ്ണുകള്‍ തിളങ്ങി.
ശ്രീലത ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ‘no, no, no… there is no malignancy at all… പേടിക്കാനൊന്നുമില്ല; ഇതു കാന്‍സറല്ല... ഉറപ്പ്”. ഡോ. ജുനൈദിന് ഒട്ടും വിശ്വാസമായില്ല. പക്ഷേ, എവിടെയൊ എന്തോ സംഭവിച്ചിട്ടുണ്ടെന്നു ഡോ. ജുനൈദിനു പതിയെ തോന്നിത്തുടങ്ങി. പിറ്റേന്ന് ലേക്ഷോര്‍ ആശുപത്രിയില്‍ ഡോ. പുഷ്പ മഹാദേവന്റെ നേതൃത്വത്തില്‍ നാല് പതോളജിസ്റ്റുകള്‍ ഒരേസമയം സ്ളൈഡുകള്‍ പരിശോധിച്ചു. ഒടുവില്‍ ഡോ. പുഷ്പയും സ്ഥിരീകരിച്ചു: there is no malignancy, no liver cancer...
ഈ സമയം കൊച്ചിയിലെ ഫ്ളാറ്റില്‍ ഷാനവാസിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി രോഗവിവരം കേട്ട് താടിക്കു കയ്യുംകൊടുത്തിരിക്കുകയായിരുന്
ഉറപ്പിക്കാന്‍ മുംബൈയിലേക്ക്
എന്നിട്ടും ഷാനവാസിനു മാത്രം വിശ്വാസമായില്ല. മുംബൈയില്‍ ടാറ്റ കാന്‍സര്‍ സെന്ററില്‍ ഒന്നുകൂടി പരിശോധിക്കണമെന്നു ഷാനവാസ് നിര്‍ബന്ധം പിടിച്ചു. വിവരമറിഞ്ഞ പാടെ എ.കെ. ആന്റണി ഗുലാം നബി ആസാദിനെ വിളിച്ചു മുംബൈയില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം ഷാനവാസിനെ മുംബൈയിലേക്കു കൊണ്ടുപോയി. തിരക്കിട്ട എല്ലാ പരിപാടികളും റദ്ദാക്കി രമേശ് ചെന്നിത്തലയും മുംബൈയിലെത്തി. ഒന്നര ദിവസം ടാറ്റ കാന്‍സര്‍ സെന്ററില്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ ഷാനവാസും കുടുംബവും കഴിഞ്ഞു. ഒടുവില്‍ റിസല്‍റ്റ് വന്നു: കാന്‍സറല്ല... പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മുബൈ ലീലാവതി ആശുപത്രിയിലെ ഡോ. ജഗന്നാഥന്‍ ഉള്‍പ്പെടെ രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍. ഒടുവില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ഡോ. രമേശിന്റെ നേതൃത്വത്തില്‍ വയറിലെ ശസ്ത്രക്രിയ തീരുമാനിച്ചു.
നിശ്ചയിച്ച ദിവസം രണ്ടാമത്തെ ശസ്ത്രക്രിയ തുടങ്ങി. നേരത്തെ കരളില്‍ വളര്‍ച്ചയുണ്ടെന്നു കണ്ടെത്തിയ ഭാഗം ആദ്യംതന്നെ ഡോക്ടര്‍മാര്‍ നോക്കി. അത്ഭുതം, കരളില്‍ അങ്ങനെയൊരു ലക്ഷണമേ കാണാനില്ല. ആദ്യത്തെ ശസ്ത്രക്രിയയുടെ മുറിവുണങ്ങാന്‍ കഴിച്ച ആന്റിബയോട്ടിക്കുകളുടെ ഫലംകൊണ്ട് കരളിലെ ആ ചെറിയ വളര്‍ച്ച അപ്പാടെ മാറിയിരിക്കുന്നു! ഇത് അത്ഭുതമല്ലാതെ മറ്റെന്താണ്?
ഡിസംബര്‍ 16നും ജനുവരി ആറിനുമായി രണ്ട് ഓപ്പറേഷനുകള്‍, 20 ദിവസത്തെ ഇടവേളയില്‍. ആകെ പതിനാറു മണിക്കൂര്‍ വയര്‍ തുറന്നുവച്ചു കഴിഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാഴ്ച ആശുപത്രിയില്‍ കിടന്നു, മൂക്കിലും വായിലുമൊക്കെയായി മുഖം മുഴുവന്‍ ട്യൂബുകള്‍, വിസര്‍ജ്യങ്ങള്‍ പോകാന്‍ വേറെ ട്യൂബ്. ട്യൂബിലൂടെ പ്രോട്ടീനുകള്‍ മാത്രം കുത്തിവച്ചുകൊണ്ടിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍. ഒരേ കിടപ്പുകിടന്ന് പുറമാകെ പൊട്ടിയടര്‍ന്നു. ട്യൂബ് ഇട്ടപ്പോള്‍ വോക്കല്‍ കോഡിനുണ്ടായ പ്രശ്നംമൂലം ഷാനവാസിന്റെ ശബ്ദവും ക്ഷീണിച്ചു നേര്‍ത്തു.
മൂന്നാഴ്ചയ്ക്കുശേഷം ഷാനവാസ് മടങ്ങിവന്നു. വീട്ടിലേക്കും ജീവിതത്തിലേക്കും. അത്രയും കാലത്തെ പട്ടിണിമൂലം ഷാനവാസ് ആകെ ക്ഷീണിച്ചു, ശരീരമാകെ മെലിഞ്ഞു. കൊച്ചിയിലെ ഫ്ളാറ്റില്‍ സന്ദര്‍ശകരെ അനുവദിക്കാതെ കുറെ ദിവസങ്ങള്‍. ഷാനവാസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നുമറിയാതെ കഥകള്‍ പിന്നെയും പരന്നു. ഷാനവാസ് അമേരിക്കയിലെ ആശുപത്രിയിലാണ്. അല്ല, ഇംഗണ്ടിലെ ആശുപത്രിയിലാണ്. മറ്റു ചിലര്‍ പ്രാര്‍ഥിച്ചു, ആരോഗ്യം തിരിച്ചുകിട്ടി വേഗം മടങ്ങി വരണേ... അപ്പോഴും കൊച്ചി നഗരത്തിലെ ഫ്ളാറ്റില്‍ ഷാനവാസ് അതിവേഗം ജീവിതത്തിലേക്കു മടങ്ങിവന്നുകൊണ്ടിരിക്കുകയായിരു
ക്ളൈമാക്സില്‍ അമ്മ വിളയാട്ടം
ആശുപത്രി വിട്ട് നേരെവന്നത് സഹോദരന്റെ ഫ്ളാറ്റിലേക്കാണ്. ട്യൂബുകളൊക്കെ മാറ്റി കഞ്ഞി കുടിക്കാമെന്നായപ്പോള്‍ ഒരു ദിവസം അതും ഷാനവാസിനെ ആക്രമിച്ചു - ചിക്കന്‍ പോക്സ്. ദേഹമാകെ കുരുക്കള്‍ വന്നു പൊട്ടി. രണ്ടാഴ്ച ചിക്കന്‍ പോക്സുമായി മല്ലിട്ടു. അതറിഞ്ഞ് ചിലര്‍ പറഞ്ഞു: ‘ ഇത് അമ്മ വിളയാട്ടമാണ്. ദേവിയുടെ അനുഗ്രഹം. ഇനി ഷാനവാസിനു നല്ല കാലമാണ്”. രമേശ് ചെന്നിത്തലയും അങ്ങനെയൊരു കഥ പറഞ്ഞുകൊടുത്തു: ‘പണ്ട് പാര്‍ട്ടിയില്‍ സ്ഥാനമൊന്നുമില്ലാതെ നടക്കുന്ന കാലത്ത് എനിക്ക് ചിക്കന്‍ പോക്സ് വന്നു. കടുത്ത ചിക്കന്‍ പോക്സ്. പക്ഷേ, അതു പൊറുത്തുകഴിഞ്ഞപ്പോള്‍ ഉടന്‍ ഞാന്‍ എഐസിസി സെക്രട്ടറിയായി. അതെ, ഇത് അമ്മ വിളയാട്ടമാണ്...”
ഇപ്പോള്‍ ഷാനവാസിനു ശബ്ദം തിരിച്ചുകിട്ടി. ആരോഗ്യവും മടങ്ങിവന്നു. മരുന്നുകളെല്ലാം നിര്‍ത്തി. ഭക്ഷണവും ചിട്ടകളുമെല്ലാം പഴയപടിയായി. ഇനിയെല്ലാം ഷാനവാസിനു പറയാനുള്ളതാണ്. ജീവിതത്തിലെ ഗുരുതരമായ പ്രതിസന്ധിക്കിടയില്‍ മനസ്സിനെ ഒരുപാട് വേദനിപ്പിച്ച വാര്‍ത്തകള്‍ക്കു നടുവിലാണ് ഞാന്‍ ജീവിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് എന്നെ ഹെലികോപ്ടറില്‍ നെടുമ്പാശേരിയിലെത്തിച്ച് അവിടെനിന്നു മുംബൈയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നു ചിലര്‍ പറഞ്ഞുപരത്തി.
ജീവിതത്തിലിതേ വരെ ഞാന്‍ ഹെലികോപ്ടറില്‍ കയറിയിട്ടില്ല. ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും ഏതുനിമിഷവും ഞാന്‍ മരിക്കുമെന്നും പറഞ്ഞുപരത്തുന്നതില്‍ ചിലര്‍ വലിയ രസം കണ്ടു - ഒരുതരം സാഡിസം. ഇതിനിടെ ലീഡര്‍ കെ. കരുണാകരന്‍ അന്തരിച്ചു. കെപിസിസിയുടെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ എന്നെ മാത്രം അവിടെങ്ങും കണ്ടില്ല. ആളുകള്‍ക്കു പലതും പറയാന്‍ അതും കാരണമായി. സുഖം പ്രാപിച്ചശേഷം ഒരുദിവസം വയനാട്ടിലെ ഓഫിസില്‍ ചെന്നു. സന്ദര്‍ശകരെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മൂന്നു നാലു പേര്‍ ഗേറ്റ് കടന്നുവന്നു. അവര്‍ പറയുന്നതു ഞാന്‍ കേട്ടു: ‘നമ്മുടെ എംപി കസേരയിലൊക്കെ ഇരിക്കാറായെടാ...” പറഞ്ഞുപരത്തിയ കഥകള്‍ എന്തുമാത്രമായിരുന്നിരിക്കണം?
ഇതിനിടയിലും എന്നെ സ്നേഹിച്ച എത്രയോ പേരുണ്ട്. സോണിയ ഗാന്ധി നേരിട്ടു വിളിച്ചു സുഖവിവരം തിരക്കി. വയനാട്ടില്‍ എന്റെ ഏറ്റവും വലിയ ആഗ്രഹമായ ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിന്റെ റിസര്‍ച്ച് സെന്റര്‍ ഉടന്‍ ആരംഭിക്കാന്‍ വകുപ്പുമന്ത്രിയെ വിളിച്ചു നിര്‍ദേശിക്കുകയും ചെയ്തു. താമരശേരി ബിഷപ് എല്ലാ അച്ചന്മാരെയും പങ്കെടുപ്പിച്ചു ദിവസവും പ്രാര്‍ഥന നടത്തി. കെപിസിസി സെക്രട്ടറി അജയ് മോഹന്റെ ഭാര്യ, ഷാനവാസ് ചേട്ടന്‍ ഇനി ടിവിയില്‍ പ്രത്യക്ഷപ്പെടുന്നതുവരെ നാട്ടിലെ ക്ഷേത്രത്തില്‍ നിത്യപൂജ നേര്‍ന്നു. രമേശ് ചെന്നിത്തല മൃത്യുഞ്ജയഹോമം നടത്തി. കൊല്ലം ഡിസിസി അംഗം പി.ആര്‍. പ്രതാപചന്ദ്രന്‍ ഏതാവശ്യത്തിനും കൊച്ചിയില്‍വന്ന് ഒപ്പം നിന്നു. സാധാരണക്കാരായ എത്രയോപേര്‍ എനിക്കുവേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും നേര്‍ച്ചകള്‍ നേര്‍ന്നു.
ഇതില്‍നിന്നു ഞാന്‍ പഠിച്ച മൂന്നു പാഠങ്ങളുണ്ട്. 1. എത്ര വലിയ ആശുപത്രിയായാലും രോഗം കൃത്യമായി നിര്‍ണയിച്ചാലും രണ്ടാമതൊരു അഭിപ്രായം തേടാതെ ചികില്‍സ തുടങ്ങരുത്. 2. ഒരാള്‍ രോഗബാധിതനായി എന്നറിഞ്ഞാല്‍ കേള്‍ക്കുന്നതൊക്കെയും പറഞ്ഞുപരത്തരുത്. 3. മനുഷ്യന്‍ നിസാരനാണ്. അവന്റെ കയ്യില്‍ നില്‍ക്കുന്നതല്ല ഒന്നും. എത്ര ആരോഗ്യവാനും അടുത്ത നിമിഷം വീഴാം. അതുകൊണ്ട് എല്ലാം മറന്ന് അഹങ്കരിക്കാതിരിക്കുക.
ഷാനവാസ് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകമുണ്ട്. മഹാരാഷ്ട്രാ മുന്‍മന്ത്രിയും മുന്‍ എംപിയുമായ റഫീഖ് സഖറിയ എഴുതിയ ഡിസ്കവറി ഓഫ് ഗോഡ് എന്ന പുസ്തകം. പുസ്തകത്തിലേക്കു ശ്രദ്ധയാകര്‍ഷിച്ച് ഷാനവാസ് പറഞ്ഞു: രണ്ടാമത്തെ ആ പരിശോധനാഫലം ദൈവത്തിന്റെ കണ്ടുപിടിത്തമല്ലെങ്കില്‍ പിന്നെയാരുടേതാണ് ?
കൊച്ചി നോര്‍ത്ത് റയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ ആനി തയ്യില്‍ റോഡിലെ ഫ്ളാറ്റിനു മുന്നില്‍ ചാനലിന്റെ ഓബി വാന്‍ വന്നുനിന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പാണ്. രാത്രി ഒന്‍പതിനു ഷാനവാസ് ഇല്ലാതെ ചാനല്‍ ചര്‍ച്ചയില്ല. വിരലുകള്‍ക്കിടയില്‍ പേന തിരുകി, മുന്നോട്ടാഞ്ഞിരുന്ന്, അവതാരകനെ പേരെടുത്തു വിളിച്ച്, മൂന്നു പതിറ്റാണ്ടായി കെപിസിസി ജനറല്‍ സെക്രട്ടറിയായി തുടരുന്ന ഷാനവാസ് തുടങ്ങി, രണ്ടാമത്തെ ജീവിതം.
2011, മാർച്ച് 15, ചൊവ്വാഴ്ച
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ മസ്്ജിദ് കോഴിക്കോട് നിര്‍മിക്കുന്നു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസിന്റെ ആഭിമുഖ്യത്തിലാണ് പള്ളി നിര്‍മാണ. 40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് നരഗപരിധിക്കു പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ജിദിന്റെ നിര്‍മാണം. രണ്ടു വര്‍ഷം കൊണ്ട് മസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും.
പ്രവാചകന്റെ മുടി മസ്്ജിദില്‍ സൂക്ഷിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്.
വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.
കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.